News

ഭാരതമാത കോളേജ് സമ്പൂർണ സൗരോർജ ക്യാംപസ്

കാക്കനാട്: തൃക്കാക്കര ഭാരതമാത കോളേജ് സമ്പൂർണ സൗരോർജ ക്യാംപസായി പ്രഖ്യാപിച്ചു. 325 വാട്ട് ശേഷിയുള്ള 248 സൗരോർജ പാനലുകളിലൂടെ പ്രതിദിനം 400 യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. 


200 യൂണിറ്റിൽ താഴെ വൈദ്യുതിയേ കോളേജിൽ ഉപയോഗിക്കുന്നുള്ളൂ. കോളേജിലെ ആവശ്യം കഴിഞ്ഞുള്ള സൗരോർജ വൈദ്യുതി കെഎസ്ഇബിക്ക് കൈമാറും. സൗരോർജ പദ്ധതിയുടെ ഉദ്ഘാടനം ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ നിർവഹിച്ചു. പ്രോ വികാരി ജനറൽ ഫാ. ജോസ് പുതിയേടത്ത്, അതിരൂപത ഫിനാൻസ് ഓഫീസർ ഫാ. സെബാസ്റ്റ്യൻ മാണിക്കത്താൻ, കോളേജ് മാനേജർ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി, ഫാ. സേവ്യർ തേലക്കാട്ട്, അസിസ്റ്റന്റ് മാനേജർ ഫാ. ബിന്റോ കിലുക്കൻ, പ്രിൻസിപ്പൽ ഡോ. ഷൈനി പാലാട്ടി തുടങ്ങിയവർ പ്രസംഗിച്ചു. 


45 ലക്ഷം രൂപ ചെലവഴിച്ചു. 8000 ചതുരശ്രയടി വിസ്തൃതിയിലാണ് സോളാർ പാനലുകൾ സ്ഥാപിച്ചത്. പ്രതിവർഷം 9.5 ലക്ഷം രൂപ വൈദ്യുതി ബിൽ അടക്കുന്ന കോളേജിന് ഇതു ലാഭിക്കാനാകുമെന്ന് മാനേജർ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി പറഞ്ഞു.