News

കോവിഡ്-19 മൃതസംസ്കാരത്തിനു സഹൃദയ സമാരിറ്റന്‍സ് വാളണ്ടിയേഴ്സ്  

എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന  സഹൃദയുടെ (വെല്‍വെയര്‍ സര്‍വീസസ് എറണാകുളം) നേതൃത്വത്തില്‍ സഹൃദയ സമാരിറ്റന്‍സ് എന്ന പേരില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മൃതസംസ്കാരത്തിനുമായി വാളണ്ടിയര്‍ സര്‍വീസസ് ആരംഭിച്ചു. വൈദികരും സന്നദ്ധപ്രവര്‍ത്തകരായ യുവാക്കളും ചേര്‍ന്ന് സജ്ജീകരിച്ചിരിക്കുന്ന ഈ ടീം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കോവിഡ്  മൃതസംസ്കാരത്തിനും സജീവരായി രംഗത്തുണ്ടാകും. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ച സന്ന്യാസിനിയുടെ മൃതസംസ്കാരവുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും ഇനി അതിരൂപതയിലൊരിടത്തും ഉണ്ടാകാനിടയാകത്ത വിധം കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനാണ് സഹൃദയുടെ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവള്ളിലിന്‍റെ നേതൃത്വത്തില്‍ വാളണ്ടിയേഴ്സ് ഒരുങ്ങുന്നത്. ഇവര്‍ക്ക് കോവിഡുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള പരിശീലനവും സജ്ജീകരിച്ചിട്ടുണ്ട്.

ജൂലൈ 19-ാം തീയതി ഞായറാഴ്ച ആലുവ തായ്ക്കാട്ടുകര സെന്‍റ് പീറ്റര്‍ & പോള്‍ പള്ളിയില്‍ മരണശേഷം കോവിഡ് രോഗബാധ സ്ഥിരികരിച്ച ശ്രീ. ജെയ്സണ്‍ വാറുണ്ണിയുടെ മൃതസംസ്കാരം ആ പള്ളി വികാരി ഫാ. ജിമ്മിച്ചന്‍ കക്കാട്ടുച്ചിറയുടെയും ആലുവ സെന്‍റ് ഡൊമിനിക് പള്ളി വികാരി ഫാ. വര്‍ഗീസ് പൊട്ടയ്ക്കലന്‍റെയും മറ്റു ചില വൈദികരുടെയും സാന്നിധ്യത്തില്‍ പരേതന്‍റെ ബന്ധുവായ ഫാ. പീറ്റര്‍ തിരുതനത്തിലിന്‍റെ പ്രാര്‍ത്ഥനാ ശുശ്രൂഷയോടെയാണ് നടത്തിയത്.  കബറടക്കത്തിന് സഹായിക്കാന്‍ സഹൃദയ സമാരിറ്റന്‍സിന്‍റെ വാളണ്ടിയേഴ്സുമുണ്ടായിരുന്നു.

കോവിഡ്-19 പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ക്രമീകരണങ്ങളും മുന്‍കരുതലുകളും എടുത്താല്‍ ആരോഗ്യമുള്ള ആര്‍ക്കുവേണമെങ്കിലും ഇത്തരം സന്നദ്ധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാം. നമ്മുടെ നാട്ടില്‍ കോവിഡ്-19 ന്‍റെ സമൂഹവ്യാപനം ദ്രുതഗതിയില്‍ മുമ്പോട്ടു പോകുന്നതിനാല്‍ കൂടുതല്‍ പേരെ ഈ രംഗത്ത് പരിശീലിപ്പിക്കാനാണ് സഹൃദയ പദ്ധതിയിടുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ സഹൃദയ സമാരിറ്റന്‍സ് ഗ്രൂപ്പില്‍ 150-ലേറെ വാളണ്ടിയേഴ്സ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

അതിരൂപതാ പരിധിയില്‍ കോവിഡ്-19 ബാധിച്ച് ആരെങ്കിലും മരിച്ചാല്‍ സഹൃദയ സമാരിറ്റന്‍ സുമായി ബന്ധപ്പെടാം.  ഫാ. ജോസഫ് കൊളുത്തുവള്ളില്‍, സഹൃദയ (വെല്‍ഫെയര്‍ സര്‍വീസസ്), അഞ്ചുമുറി, പൊന്നുരുന്നി, വൈറ്റില, കൊച്ചി-19. Mob: 9995481266.