News

അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ അഭ്യർത്ഥന

എറണാകുളം - അങ്കമാലി അതിരൂപതയിലെ പ്രിയ ബഹുമാനപ്പെട്ട വൈദികരെ, സമർപ്പിതരെ, അത്മായ സഹോദരി സഹോദരന്മാരെ,

പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി അദ്ദേഹത്തിൻറെ പ്രതിനിധിയായി അയക്കപ്പെട്ട ആർച്ച്ബിഷപ്പ് സിറിൽ വാസിൽ നമുക്ക് നൽകിയ കൽപ്പനയോടു കൂടിയ കത്തിന്റെ പശ്ചാത്തലത്തിൽ, നാളെ ആഗസ്റ്റ് ഇരുപതാം തീയതി ഞായറാഴ്ച അതിരൂപതയെ സംബന്ധിച്ചിടത്തോളം നിർണായക ദിവസമാണ്. കുർബാന അർപ്പണ രീതിയെ കുറിച്ചുള്ള ദീർഘനാളത്തെ വിവാദങ്ങൾക്ക് ഒടുവിൽ അന്തിമ തീർപ്പ് മാർപാപ്പ ഡെലഗേറ്റ് വഴി നൽകിയിരിക്കുകയാണ്. ഈ ഞായർ മുതൽ നമ്മുടെ അതിരൂപതയിൽ സിനഡ് അംഗീകരിച്ച കുർബാന രീതി മാത്രമേ അനുവദനീയമായുള്ളൂ എന്ന് അസന്നിഗ്ധമായ ഭാഷയിൽ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ കത്തോലിക്കാ സഭയുടെ കൂട്ടായ്മയിൽ മാർപാപ്പയോട് ചേർന്നുനിൽക്കുന്ന എല്ലാവരും ഈ തീരുമാനം അനുസരിക്കാൻ ബാധ്യസ്ഥരാണ്.
മാർപാപ്പയെ അനുസരിക്കാതിരിക്കുന്നത് കത്തോലിക്കാ സഭയിൽ നിന്നുള്ള പുറത്തുപോകൽ ആയിട്ടാണ് കണക്കാക്കപ്പെടുക.

പ്രിയ ബഹുമാനപ്പെട്ട വൈദികരെ, തിരുപ്പട്ടത്തിന്റെ അവസരത്തിൽ ബൈബിൾ തൊട്ട് നമ്മൾ എടുത്ത പ്രതിജ്ഞ അനുസ്മരിച്ചുകൊണ്ട് മാർപാപ്പയെയും സഭാധികാരികളെയും നമുക്ക് അനുസരിക്കാം.

നമ്മുടെ അതിരൂപതയിൽ ഐക്യവും സമാധാനവും സഭാകൂട്ടായ്മയും നിലനിൽക്കാൻ ഏവരും ശക്തമായി പ്രാർത്ഥിക്കണമെന്നും പരിശ്രമിക്കണമെന്നും അപേക്ഷിക്കുന്നു.

മാർ ആൻഡ്രൂസ് താഴത്ത്
എറണാകുളം - അങ്കമാലി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ .